10 സീറ്റുകളിൽ സിപിഎം- ബിജെപി ഡീൽ, പാലക്കാട്ട് സിപിഎം ദുർബലനായ സ്ഥാനാർഥിയെ നിർത്തി’: വി.ഡി സതീശൻ

എറണാകുളം: കേരളത്തിൽ സിപിഎം- ബിജെപി ഡീലെന്ന് വി.ഡി സതീശൻ. 10 സീറ്റുകളിലാണ് ഇത്തരത്തിൽ ഡീൽ ഉറപ്പിച്ചതെന്നും സതീശൻ. എന്നാൽ മണ്ഡലങ്ങൾ ഏതെന്ന് പറയാൻ അദ്ദേഹം തയാറായില്ല. പാലക്കാട്ട് സിപിഎം ദുർബലനായ സ്ഥാനാർഥിയെ നിർത്തി ബിജെപിയ്ക്ക് സീറ്റ് നൽകാൻ നോക്കുന്നു. പാർട്ടി ദുർബലരായ സ്ഥാനാർത്ഥിയെ നിർത്തിയ സ്ഥലത്തെല്ലാം അതുതന്നെയാണ്. ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎം ആണ്. ട്വന്റി 20 ദുർബലരായ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇരട്ടചങ്കൻ അല്ലെന്നും 90 ഡിഗ്രി വളഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. നുണയനാണെന്ന് പറഞ്ഞ എം. വി ഗോവിന്ദന് മറുപടിയുമായും വി.ഡി സതീശൻ രംഗത്തെത്തി. നുണ പറയുന്നതുനുള്ള നോബേൽ സമ്മാനം എം വി ഗോവിന്ദനുള്ളതാണെന്നും കേരളത്തിലെ ഏറ്റവും വലിയ നുണയാന്മാരിൽ ഒരാൾ അല്ലേ ഗോവിന്ദനെന്നും സതീശൻ ചോദിച്ചു. മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ? വീണ ജോർജിന്റെ കാര്യത്തിൽ കഴുത്തു ഞെരിച്ചെന്ന് അല്ലെ പെരും നുണ പറഞ്ഞതെന്നും സതീശൻ ചോദിച്ചു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേയും അദ്ദേഹം കുറ്റപ്പെടുത്തി. നൂലിൽ കെട്ടി ഇറക്കിയ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിനെ നാണംകെട്ട പാർട്ടി എന്ന് പറയാൻ എന്താണ് അദ്ദേഹത്തിന് യോഗ്യത. ബിജെപിയുടെ ഒരു സീറ്റിലും അല്ല അദ്ദേഹം രാജ്യസഭയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

