നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്:കുഴൽമന്ദം നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്ക്. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടിൽ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തിൽ സുർജിത് (23) എന്നിവരാണ് മരിച്ചത്. കോട്ടായി പഴയ കല്ലേക്കാട് സ്വദേശി അശ്വിനെ (23) ഗുരുതരമായ പരുക്കുകളോടെ തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി എഎൽപി സ്കൂളിനു സമീപത്ത് തിങ്കൾ പുലർച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കോട്ടായി കണ്ടത്താർകാവ് ദേശവേല കഴിഞ്ഞ് ആകാശിനെ വീട്ടിൽ ആക്കാൻ ബൈക്കിൽ പോവുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ടുപേരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തുക്കളാണ് മൂന്നുപേരും. ഗൾഫിലായിരുന്ന അശ്വിൻ ലീവിൽ നാട്ടിൽ വന്നതായിരുന്നു.
കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. സുർജിത്തിന്റെ സംസ്കാരം പിന്നീട്. പരേതനായ സുബ്രഹ്മണ്യന്റെയും ദീപയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകനാണ് മരണപ്പെട്ട സുർജിത്ത്. സഹോദരങ്ങൾ:സുധീഷ് (ആർമി, അരുണാചൽ പ്രദേശ്), അശ്വതി. മോഹൻദാസ്- സുനിത ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ആകാശ്. സഹോദരൻ: ആദർശ്.

