മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കം
പിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

പാലക്കാട് :പിരായിരി വർഷങ്ങൾക്കുമുമ്പ് ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കം പ്രദേശത്ത് പ്രതിഷേധം ശക്തമാക്കി. 500ലേറെ കുടുംബങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഭീഷണിയിലാകുമെന്ന് ആരോപിച്ച് ക്വാറിയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ക്വാറിക്ക് സമീപം താമസിക്കുന്ന 500-ലേറെ കുടുംബങ്ങളാണ് ക്വാറി വീണ്ടും തുറക്കുമെന്ന ആശങ്കയിൽ കഴിയുന്നതെന്ന് സമരസമിതി പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം മൂലം 20-ലേറെ വീടുകൾക്ക് വിള്ളലുണ്ടായതായും സമരസമിതി ആരോപിച്ചു. പ്രവർത്തനം പുനരാരംഭിച്ചാൽ പ്രദേശത്ത് വലിയ ദുരന്തത്തിന് വഴിയൊരുങ്ങുമെന്ന മുന്നറിയിപ്പും സമരക്കാർ നൽകി.
ക്വാറിയുടെ 200 മീറ്റർ പരിധിക്കുള്ളിൽ സ്കൂളുകൾ, അറബിക് കോളജുകൾ, 22.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക്, ഉയർന്ന വോൾട്ടേജ് വൈദ്യൂതി ടവർ ലൈൻ എന്നിവ സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് വിദ്യാർഥികളുടെയും പ്രദേശവാസികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ക്വാറി പ്രവർത്തനം ഭൂഗർഭജല സ്രോതസ്സുകളെയും ബാധിക്കുമെന്നും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ ഇടയാക്കുമെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. നവക്കോട് പെട്രോൾ പമ്പ് പരിസരത്തുനിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
മാർച്ച് പിരായിരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മാമ്പറ ക്വാറിയുടെ ലൈസൻസ് റദ്ദാക്കി പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ‘ക്വാറി തുറന്നാൽ മാമ്പറ വീണ്ടും അപകടഭീതിയിലാകും. ജനങ്ങളുടെ ജീവനും കുടിവെള്ളവും സംരക്ഷിക്കണം. ലൈസൻസ് റദ്ദാക്കുന്നതുവരെ സമരം തുടരും’ – സമരസമിതി വ്യക്തമാക്കി. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി അടക്കമുള്ളവർ പങ്കെടുത്തു സംസാരിച്ചു


