കോപ്പർ വയർ മോഷണം: പാലക്കാട് രണ്ടുപേർ പിടിയിൽ

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുള്ള ബി.എസ്.എൻ.എൽ മൊബൈൽ ടവറിന്‍റെ സേഫ് റൂമിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറി കോപ്പർ വയർ മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ.
പുള്ളോട് തേനൂർ സ്വദേശി സത്യരാജ് എന്ന എലിരാജ് (37), കാളിമുത്തു എന്ന കാളി (39) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം കണ്ണാടിയിൽ പ്രവർത്തിക്കുന്ന ജിയോ കമ്പനിയുടെ മൊബൈൽ ടവറിലും മങ്കരയിൽ മറ്റൊരു ടവറിലും മോഷണം നടത്തിയ കേസിലെ പ്രതിയാണ് സത്യരാജ്. ജില്ലയിൽ പലസ്ഥലങ്ങളിലും സ്‌കൂട്ടറിലും ഓട്ടോറിഷയിലും വന്നാണ് മോഷണം നടത്തുന്നത്.
കോപ്പർ വിൽപ്പന നടത്തി കിട്ടുന്ന പണം മുഴുവൻ ധൂർത്തടിക്കുകയാണ് ഇയാളുടെ പതിവ്. ഏതെല്ലാം സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സൗത്ത് എസ്.ഐ അരുൺ കുമാർ, എസ്.ഐ അജാസുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ. രാജീദ്, പ്രസാദ്, രാജീവ്, അബു, കെ.എസ്. ഷാലു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

