വയനാട് സ്വദേശിനിയായ പെൺസുഹൃത്ത് ആത്മഹത്യ ചെയ്തതിനു പിന്നാലെ; യുവതിയുടെ മൃതദേഹം കണ്ട പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

തിരുവനന്തപുരം:
വയനാട് സ്വദേശിനിയായ പെൺസുഹൃത്ത് ആത്മഹത്യ ചെയ്തതിന്റെ മാനസിക ആഘാതത്തെ തുടർന്ന് സിവിൽ പൊലീസ് ഓഫീസർ ജീവനൊടുക്കിയതായി പൊലീസ്. കോവളം വെള്ളാർ സ്വദേശി അഖിൽ (27) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
രണ്ടര വർഷം മുൻപാണ് അഖിൽ പൊലീസിൽ പ്രവേശിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. പഠനത്തിനായി വയനാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തി താമസിച്ചിരുന്ന യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണവിവരം അറിഞ്ഞ അഖിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി മൃതദേഹം കാണുകയുണ്ടായി. തുടർന്ന് രാത്രി പന്ത്രണ്ടരയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയതായും പൊലീസ് വ്യക്തമാക്കി.
പൊലീസ് ക്യാമ്പിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഖിൽ ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, കാർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകളും ഉൾപ്പെടുത്തി രാത്രി രണ്ടേകാലോടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ കാപ്പി തയ്യാറാക്കിയ ശേഷം മകനെ വിളിച്ചെങ്കിലും മുറിയിൽ നിന്നു പ്രതികരണമുണ്ടായില്ല. തുടർന്ന് കിടപ്പുമുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അഖിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസ് അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എആർ ക്യാമ്പിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ നടന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

