ചികിത്സാപ്പിഴവ്: ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈ ഘടിപ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് കൃത്രിമ കൈ വയ്ക്കുന്ന നടപടികൾ നടക്കുക.
വിനോദിനിയുടെ ദുരവസ്ഥ അറിഞ്ഞതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നിരുന്നു. കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും അദ്ദേഹം ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ന് ആശുപത്രിയിലും വി.ഡി. സതീശൻ എത്തും.
കളിക്കുന്നതിനിടെ വീണുണ്ടായ പരിക്കിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സെപ്റ്റംബർ 24നാണ് അപകടം നടന്നത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ കുട്ടിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്നു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് അയച്ച നോട്ടീസിൽ ചികിത്സാപ്പിഴവ് ഉണ്ടായതായി ജില്ലാ ആശുപത്രി അധികൃതർ തന്നെ സമ്മതിച്ചതായി വ്യക്തമായി.
കൃത്രിമ കൈ ലഭിക്കാത്തതിനാൽ പുതുവത്സരത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനെ തുടർന്ന് കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. ഇതുവരെ കുടുംബത്തിന് ലഭിച്ചത് രണ്ടു ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള മതിയായ സഹായം ലഭിക്കണമെന്നാവശ്യപ്പെട്ട് കളക്ടറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും വിനോദിനിയുടെ മാതാവ് അറിയിച്ചിരുന്നു

