കുടുംബ തർക്കം; ഗർഭിണിയായ മരുമകളെ ഭർത്തൃപിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കർണാടക: കുടുംബ തർക്കത്തെ തുടർന്ന് ഗർഭിണിയായ മരുമകളെ ഭർത്തൃപിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. രേഖ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവിന്റെ മാതാപിതാക്കളുമായി ഉണ്ടായിരുന്ന തുടർച്ചയായ കലഹത്തെ തുടർന്ന് രേഖ കുറച്ചുകാലമായി മാറി താമസിക്കുകയായിരുന്നു. അടുത്തിടെയാണ് അവൾ വീണ്ടും കുടുംബ വീട്ടിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ദിവസം ഭർത്തൃപിതാവ് സിദ്ധപ്പയുമായി ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു.
വൈകുന്നേരം വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ സിദ്ധപ്പ രേഖയുടെ കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേഖ വീടിന് പുറത്തേക്ക് ഓടിയെങ്കിലും മുറ്റത്ത് കുഴഞ്ഞുവീണു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ അവളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിനിടെ രേഖ നാല് മാസം ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സിദ്ധപ്പയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

