അധ്യാപക നിയമന തർക്കം; യുവാവിനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അജയ് കോങ്ങാട് പോലീസിന്റെ പിടിയിലായി

പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്റെ പേരിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. മുണ്ടൂർ കാഞ്ഞിക്കുളം പി.വി. ഹൗസിൽ പി.വി. അജയ് (22) ആണ് കോങ്ങാട് പോലീസിന്റെ പിടിയിലായത്. പട്ടാഞ്ചേരി കന്നിമാരി മൂപ്പർ വീട്ടിൽ ജിഷ്ണുവിന്റെ (28) പരാതിയിലാണ് അറസ്റ്റ്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അധ്യാപക നിയമനത്തിന്റെ പേരിൽ ജിഷ്ണൂരിൽ നിന്ന് കേസിലെ രണ്ടാംപ്രതി അനൂപ്കുമാർ വാങ്ങിയ 35 ലക്ഷം രൂപ മുണ്ടൂർ കാഞ്ഞിക്കുളത്ത് വെച്ച് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് അനൂപ് ജിഷ്ണുവിനെ മർദ്ദിക്കുകയും ഒന്നാംപ്രതി അജയ് മരവടികൊണ്ട് ജിഷ്ണുവിനെയും അച്ഛൻ പീതാംബരനെയും അടിക്കുകയും ചെയ്തതായി പരാതിയുണ്ട്.
തുടർന്ന്, കാഞ്ഞിക്കുളം പെട്രോൾ പമ്പിൽ വെച്ച് ജിഷ്ണുവും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ അജയ് ഓടിച്ചിരുന്ന ജീപ്പ് ഇടിപ്പിക്കുകയായിരുന്നു. മൂന്നുതവണ ജീപ്പുകൊണ്ട് കാറിന് പിന്നിൽ ഇടിപ്പിച്ചതായാണ് പരാതി. ഈ ഇടിക്കുന്ന ദൃശ്യങ്ങൾ അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൊലപാതകശ്രമം, അപകടകരമായ രീതിയിൽ വണ്ടിയോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് കോങ്ങാട് ഇൻസ്പെക്ടർ ബി. പ്രദീപ്കുമാർ പറഞ്ഞു. എ.എസ്.ഐ. ജെയിംസ് ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. സുനിൽ, ജി. പ്രസാദ്, കെ.വി. സന്തോഷ്കുമാർ, എ. ശിവദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

