Image default
Uncategorized

അതിദാരിദ്ര്യം ഇല്ലാത്ത കേരളമോ? പ്ലാസ്റ്റിക് കൂരയ്ക്ക് കീഴിൽ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുമായി ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം; അധികൃതർക്ക് മൗനം – എസ്.സി.എസ്.ടി കോ-ഓർഡിനേഷൻ കമ്മിറ്റി

0:00

അതിദാരിദ്ര്യം ഇല്ലാത്ത കേരളമോ? പ്ലാസ്റ്റിക് കൂരയ്ക്ക് കീഴിൽ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുമായി ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം; അധികൃതർക്ക് മൗനം – എസ്.സി.എസ്.ടി കോ-ഓർഡിനേഷൻ കമ്മിറ്റി

പാലക്കാട്: “അതിദാരിദ്ര്യം ഇല്ലാത്ത കേരളം” എന്ന സർക്കാർ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന ദാരുണമായ കാഴ്ചയാണ് പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ചമ്മണ്ണാംപ്പത്തി അളക്കാപുരി കോളനിയിൽ നിന്നും പുറത്തുവരുന്നതെന്ന് എസ്.സി.എസ്.ടി കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ രാജൻ പുലിക്കോട് പറഞ്ഞു.
ബുദ്ധിമാന്ദ്യമുള്ള ഒരു പിഞ്ചുകുഞ്ഞുമായി ഒരു ആദിവാസി കുടുംബം കീറിയ പ്ലാസ്റ്റിക് ഷീറ്റിന് കീഴിൽ അതീവ ദുരിതപൂർണമായ സാഹചര്യത്തിലാണ് കഴിയുന്നത്. കനത്ത മഴ പെയ്യുമ്പോൾ കുടിൽ മുഴുവൻ ചോർന്നൊലിക്കുകയും മൺതറ വെള്ളത്തിൽ മുങ്ങുകയും ചെയ്യുന്നു. നനഞ്ഞ നിലത്ത് ഒരു പായ മാത്രം വിരിച്ചാണ് കുടുംബം അന്തിയുറങ്ങുന്നത്. സുരക്ഷിതമായ ഒരു വീടെന്ന അടിസ്ഥാന അവകാശം പോലും ഈ കുടുംബത്തിന് ഇന്നും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ സംബന്ധിച്ച് പ്രദേശവാസികൾ നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി. ഒരു മാസം മുമ്പ് പാലക്കാട് ജില്ലാ ട്രൈബൽ ഓഫീസറെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നുവെന്നും, കൊല്ലങ്കോട് ബ്ലോക്ക് പട്ടികവർഗ്ഗ വികസന ഓഫീസിലും പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.
പരാതിയെ തുടർന്ന് ട്രൈബൽ പ്രൊമോട്ടർമാരോട് അന്വേഷിച്ചപ്പോൾ “ആ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്, അവിടെ പ്രശ്നങ്ങളൊന്നുമില്ല” എന്ന തരത്തിലുള്ള റിപ്പോർട്ടാണ് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്ഥലത്തെ യാഥാർഥ്യം അതിന് നേർവിപരീതമാണെന്നും, ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്താൻ പോലും തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും രാജൻ പുലിക്കോട് ആരോപിച്ചു.
ഇത് ഒറ്റപ്പെട്ട ഒരു കുടുംബത്തിന്റെ പ്രശ്നമല്ലെന്നും അളക്കാപുരി കോളനിയിൽ സമാനമായ സാഹചര്യത്തിൽ കഴിയുന്ന നിരവധി ആദിവാസി കുടുംബങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസി ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായി സർക്കാർ അവകാശപ്പെടുമ്പോഴും അർഹരായ കുടുംബങ്ങളിലേക്ക് ആ ആനുകൂല്യങ്ങൾ എത്തുന്നില്ലെന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
ഈ കുടുംബത്തിന് അടിയന്തരമായി സുരക്ഷിതമായ വീട്, ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിന് ആവശ്യമായ ചികിത്സയും പരിചരണവും, കുടുംബത്തിന് ലഭിക്കേണ്ട എല്ലാ ക്ഷേമപദ്ധതികളും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പട്ടികവർഗ്ഗ വകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് എസ്.സി.എസ്.ടി കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ രാജൻ പുലിക്കോട് ആവശ്യപ്പെട്ടു. “മഴയും ദുരിതവും കണ്ട് നിശബ്ദരാകാതെ, ഈ കുടുംബത്തിന്റെ കണ്ണീർ തുടയ്ക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

പാലക്കാട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ കുടിവെള്ളത്തിൽ ഇ.കോലി ബാക്ടീരിയ; വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം, രണ്ടാഴ്ചയ്ക്കകം പരിഹാരമെന്ന് പി.ഡബ്ല്യു.ഡി

Time to time News

പാലക്കാട് ഷിഗെല്ല ബാധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു: അലനല്ലൂർ കർക്കടകംകുന്ന് സ്വദേശിയായ ഷൈജു (39) ആണ് മരിച്ചത്

Time to time News

ഷിഗെല്ല ബാധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു: അലനല്ലൂർ കർക്കടകംകുന്ന് സ്വദേശിയായ ഷൈജു (39) ആണ് മരിച്ചത്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."