പാലക്കാട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ കുടിവെള്ളത്തിൽ ഇ.കോലി ബാക്ടീരിയ; വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം, രണ്ടാഴ്ചയ്ക്കകം പരിഹാരമെന്ന് പി.ഡബ്ല്യു.ഡി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ കുടിവെള്ളത്തിൽ ഇ.കോലി (E. coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക ശക്തമായി. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ലഭിക്കുന്ന വെള്ളം മലിനമാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ആരോഗ്യസുരക്ഷയെ തന്നെ ബാധിക്കുന്ന സാഹചര്യമാണിതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
പി.ഡബ്ല്യു.ഡി നടത്തിയ അറ്റകുറ്റപ്പണികൾക്കിടെ മലിനജലം കുഴൽക്കിണറിലേക്ക് കലർന്നതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേ തുടർന്ന് ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഇ.കോലി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
പ്രശ്നത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥ അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് അവരുടെ ആവശ്യം.
വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതർ ഹോസ്റ്റൽ പ്രതിനിധികളുമായി ചർച്ച നടത്തി. രണ്ടാഴ്ചയ്ക്കകം പ്രശ്നം പൂർണമായും പരിഹരിക്കുമെന്ന് പി.ഡബ്ല്യു.ഡി ഉറപ്പ് നൽകി. കുഴൽക്കിണറിന് ചുറ്റുമുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കുകയും മലിനമായ മണ്ണ് നീക്കം ചെയ്യുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും പൊതുജനങ്ങളും ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മെഡിക്കൽ കോളജിൽ തന്നെ ഇത്തരമൊരു സാഹചര്യം ഉണ്ടായത് അധികൃതരുടെ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുകയാണ്.

