ചോർന്നൊലിപ്പും കുടിവെള്ളക്ഷാമവും; പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ദുരിതമൊഴിയാതെ രോഗികൾ

പാലക്കാട്: തകർന്നുവീഴാറായ മേൽക്കൂരയും കടുത്ത കുടിവെള്ളക്ഷാമവുമായി പാലക്കാട് സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന ആശുപത്രിയിൽ രോഗികൾക്കായി വിരലിലെണ്ണാവുന്ന സൗകര്യങ്ങൾ മാത്രമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
ചെറിയൊരു മഴ പെയ്താൽ പോലും ഒ.പിക്ക് മുന്നിൽ ആളുകൾ ഇരിക്കുന്ന ഭാഗത്തേക്ക് മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുകയാണ്. ഇതിലും കഷ്ടമാണ് മരുന്ന് കൗണ്ടറിന്റെ ഭാഗത്തെ അവസ്ഥ. ഇവിടുത്തെ കോൺക്രീറ്റ് പാളികൾ ഏതുസമയത്തും തലയിൽ വീഴാം എന്ന മട്ടിലാണ് കിടക്കുന്നത്. അപകടം ഒഴിവാക്കാൻ ഈ ഭാഗത്തേക്ക് ആളുകൾ കയറാതിരിക്കാൻ നിലവിൽ ബാരിക്കേഡ് കെട്ടി ബോർഡ് വെച്ചിരിക്കുകയാണ്. എന്നാൽ ഇത് ശരിയാക്കാൻ ആരും ഒരിടപെടലും നടത്തുന്നില്ല. ഇവിടുത്തെ കുട്ടികളുടെ പാർക്കാകട്ടെ പൂർണ്ണമായും തകർന്നു കിടക്കുകയാണ്.
ആശുപത്രിയിലെ മറ്റൊരു പ്രധാന തലവേദന കുടിവെള്ളക്ഷാമമാണ്. മലമ്പുഴയിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും അത് ഒന്നിനും തികയാറില്ല. ഇതിന് പരിഹാരമായി പ്രതിമാസം ലക്ഷങ്ങൾ മുടക്കി ടാങ്കർ ലോറികളിലാണ് ഇപ്പോൾ പുറത്തുനിന്ന് വെള്ളം എത്തിക്കുന്നത്. ആശുപത്രി വളപ്പിൽ ഒരു ബോർവെൽ അടിച്ചാൽ തീരാവുന്ന പ്രശ്നമേ ഇതിനുള്ളൂ എന്നിരിക്കെയാണ് ലക്ഷക്കണക്കിന് രൂപ ഇങ്ങനെ വെള്ളത്തിനായി പാഴാക്കുന്നത്.
ഇതിനുപുറമേ ആശുപത്രിക്ക് മുന്നിലെ റോഡും പൂർണ്ണമായി തകർന്നു കിടക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞിട്ടേ റോഡ് പണിക്കൂ എന്ന നിലപാടിലാണ് അധികൃതർ. ഗർഭിണികളും കുട്ടികളുമായി വരുന്നവർ ഈ റോഡിലൂടെ ഏത് രീതിയിലാണ് ആശുപത്രിയിൽ എത്തേണ്ടത് എന്ന ചോദ്യമാണ് ഇപ്പോൾ പൊതുജനങ്ങൾ ഉയർത്തുന്നത്. വിഷയത്തിൽ ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

