നെൻമാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി ജൂലൈ 15ന്

പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ബിഎൻഎസ് 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി.
വിധി പ്രസ്താവിച്ച ശേഷം “എന്തെങ്കിലും പറയാനുണ്ടോ” എന്ന കോടതിയുടെ ചോദ്യത്തിന് “ഒന്നും പറയാനില്ല. തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്നായിരുന്നു ചെന്താമരയുടെ മറുപടി.
കേസിലെ ശിക്ഷാവിധി ഈ മാസം ജൂലൈ 15 ബുധനാഴ്ച കോടതി പ്രഖ്യാപിക്കും.
2025 ജനുവരി 27-നാണ് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ ജനുവരി 28-ന് രാത്രി പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി എലവഞ്ചേരിയിൽ നിന്ന് തെളിവെടുപ്പിലൂടെ കണ്ടെത്തി. 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ചിരുന്ന ജാമ്യം ഫെബ്രുവരി 18-ന് റദ്ദാക്കിയിരുന്നു. 2022-ൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മാർച്ച് 25-ന് പൊലീസ് 480 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിന്റെ ഭാഗമായി ഹാജരാക്കി. ഫെബ്രുവരി 23 മുതൽ മേയ് 6 വരെ നീണ്ട വിചാരണയിൽ 132 സാക്ഷികളിൽ നാല് പേർ കൂറുമാറിയിരുന്നു.
എല്ലാ തെളിവുകളും സാക്ഷിമൊഴികളും വിലയിരുത്തിയ ശേഷമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷയുടെ തോത് ജൂലൈ 15-ന് പ്രഖ്യാപിക്കും.

