വികസന പദ്ധതികളൊന്നുമില്ല; കേന്ദ്ര ബജറ്റിൽ കേരളത്തിന് സമ്പൂർണ നിരാശ

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലൊന്നും ഇത്തവണ ബജറ്റിൽ ഇടംപിടിച്ചില്ല. ആകെ ലഭിച്ചത് ധാതു ഖനന ഇടനാഴിയും കടലാമ സംരക്ഷണ പദ്ധതിയുമാത്രമാണ്.
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് (AIIMS) ആശുപത്രി ഈ ബജറ്റിലും അനുവദിച്ചില്ല. അതിവേഗ റെയിൽ പദ്ധതിയിൽ ഏഴ് ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ പൂർണമായും ഒഴിവാക്കി. പൂനെ–മുംബൈ, പൂനെ–ഹൈദരാബാദ്, ബംഗളൂരു–ചെന്നൈ, ഹൈദരാബാദ്–ബംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ഡൽഹി–വാരണാസി, വാരണാസി–സിലിഗുരി എന്നീ റൂട്ടുകളിലാണ് പദ്ധതികൾ നടപ്പാക്കുക.
കേരളത്തെ തഴഞ്ഞ നടപടിയിൽ സംസ്ഥാനത്തെ എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണുണ്ടായതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം നൽകിയില്ലെന്നും, അതിവേഗ റെയിൽ, എയിംസ് തുടങ്ങിയ പദ്ധതികൾ അനുവദിക്കാതിരുന്നതായും അദ്ദേഹം പറഞ്ഞു. കിനാലൂരിൽ എയിംസിനായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ പദ്ധതി അനുവദിച്ചിട്ടില്ലെന്നും, പ്രഖ്യാപിച്ച ധാതു ഇടനാഴി കേരളത്തിന്റെ ധാതുക്കൾ പുറത്തേക്കു കൊണ്ടുപോകാനുള്ളതാണോയെന്നതും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തെ പൂർണമായും കേന്ദ്ര സർക്കാർ തഴഞ്ഞുവെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. പതിനാറാം ധനകാര്യ കമ്മീഷൻ നിർദേശിച്ച നികുതി വിഹിതം 41 ശതമാനമായി തന്നെ നിലനിർത്തിയെന്നും, കേരളത്തിന് എയിംസോ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടോ അനുവദിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജലപാത പദ്ധതികൾ ഒഡീഷയ്ക്ക് നൽകിയപ്പോൾ കേരളത്തെ അവഗണിച്ചെന്നും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശവും ഉണ്ടായില്ലെന്നും ബ്രിട്ടാസ് വിമർശിച്ചു.
കേരളം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ എങ്കിലും സംസ്ഥാനത്തെ ജനങ്ങളെ ആശ്വസിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും, എന്നാൽ ഇ. ശ്രീധരനെ മുന്നിൽ നിർത്തി ബിജെപി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് വിമർശനം.

