നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിലേക്ക്; കൃത്രിമ കൈ വച്ച് പ്രതിപക്ഷ നേതാവിന്റെ സഹായഹസ്തം

കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിച്ചത്. കൃത്രിമ കൈ വയ്ക്കുന്നതിനാവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നൽകിയത്.
കുടുംബത്തിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും, സ്ഥലം വാങ്ങി നൽകുന്നതിനും വീട് നിർമിച്ച് നൽകുന്നതിനും സഹായം ഉറപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വീട് വെച്ച് നൽകാൻ ഒരാൾ സന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി കഴിഞ്ഞ സെപ്റ്റംബർ 30നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നു. കൃത്രിമ കൈ വയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വിവിധ വകുപ്പുകളെ സമീപിച്ചെങ്കിലും ആകെ ലഭിച്ചത് രണ്ട് ലക്ഷം രൂപ മാത്രമായിരുന്നു.
ഒറ്റ കൈയുമായി സ്‌കൂളിൽ പോകേണ്ടിവരുമെന്ന കുട്ടിയുടെ സങ്കടം അറിഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. വിനോദിനിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുത്തു.
ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിനോദിനിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവിനെ, പുതിയ കൈയിൽ പൂക്കൾ നൽകി വിനോദിനി സ്വീകരിച്ചു. കൃത്രിമ കൈ വച്ചതോടെ ഇനി സ്‌കൂളിൽ പോകാനും ചിത്രം വരയ്ക്കാനും നൃത്തം ചെയ്യാനും തയ്യാറാണെന്ന ആത്മവിശ്വാസത്തിലാണ് വിനോദിനി.


