Image default
Uncategorized

വാളയാർ ആൾക്കൂട്ട ആക്രമണ കേസ്: എട്ട് പ്രതികൾക്ക് ജാമ്യം; അന്വേഷണം ദുർബലമെന്ന് എസ്‌ഡിപിഐ

0:00

വാളയാർ ആൾക്കൂട്ട ആക്രമണ കേസ്: എട്ട് പ്രതികൾക്ക് ജാമ്യം; അന്വേഷണം ദുർബലമെന്ന് എസ്‌ഡിപിഐ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാംനാരായൺ (ഛത്തീസ്ഗഢ് സ്വദേശി) മർദനത്തിനിരയായി മരിച്ച കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് നീതി പ്രക്രിയയെ ദുർബലപ്പെടുത്തുന്നതാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് പാലക്കാട് ആരോപിച്ചു.
മണ്ണാർക്കാട് എസ്.സി–എസ്.ടി പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കെയാണ്, കേസുമായി ബന്ധപ്പെട്ട് ഇനിയും 11 പ്രതികളെ പിടികൂടാനുണ്ടെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ തന്നെ കേസിൽ ആകെ 20 പ്രതികളുണ്ടെന്ന് വ്യക്തമായിരിക്കെ ജാമ്യം അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 18-നാണ് സംഭവം. ഒരു കടയുടെ പരിസരത്ത് ഇരുന്നിരുന്ന രാംനാരായണിനെ സംശയത്തിന്റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളികളും ചില യുവാക്കളും ചേർന്ന് ‘നീ ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ച് ക്രൂരമായി മർദിച്ചു. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും റിപ്പോർട്ടുണ്ട്. മണിക്കൂറുകളോളം നിലത്ത് കിടന്ന ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, ശരീരമാകെ ശക്തമായ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തലയിൽ ആഴത്തിലുള്ള പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വ്യക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴും അന്വേഷണം ദുർബലമായി മുന്നോട്ട് പോയതിന്റെ ഫലമായാണ് പ്രതികൾക്ക് വേഗത്തിൽ ജാമ്യം ലഭിച്ചതെന്ന് ഇല്യാസ് പാലക്കാട് കുറ്റപ്പെടുത്തി.
കേസ് പുനഃപരിശോധിച്ച് കടുത്ത നിയമവകുപ്പുകൾ ചുമത്തുകയും, ശേഷിക്കുന്ന എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്ത് ബാധിത കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."