സ്പാനിഷ് മുത്തം; നിലവിലെ ചാംപ്യൻമാരായ അർജൻ്റീനയെ പരാജയപ്പെടുത്തി സ്പെയിനിന് രണ്ടാം ലോകകപ്പ് കിരീടം

ന്യൂയോര്‍ക്ക്: ഫിഫാ ലോകകപ്പ് 2026 കിരീടം സ്‌പെയിനിന്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയിന്‍ പരാജയപ്പെടുത്തുകയായിരുന്നു. 106ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. അവസാന നിമിഷം വരെ ആവേശം വിതറിയ മല്‍സരത്തില്‍ അര്‍ജന്റീനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സ്‌പെയിന്‍ യുവനിര പുറത്തെടുത്തത്.
നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായിരുന്നു. അധികസമയത്താണ് ടോറസിന്റെ ഗോള്‍ നേട്ടം. സ്‌പെയിനിന്റെ രണ്ടാം ലോകകപ്പ് കിരീടമാണ്. അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് കൂടുതല്‍ ഗോളുകള്‍ സ്‌പെയിനിന് നേടാന്‍ കഴിയാത്തത്. നിരവധി അവസരങ്ങളാണ് മാര്‍ട്ടീനസ് തടുത്തിട്ടത്. സ്‌പെയിനിന്റെ യുവനിരയ്ക്ക് മുന്നില്‍ പേരുകേട്ട അര്‍ജന്റീനന്‍ പടയ്ക്ക് ഇന്ന് പൊരുതാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ഇന്ന് മികവ് പ്രകടിപ്പിക്കാന്‍ ആയില്ല.
ഇന്‍ജുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ അര്‍ജന്റീനക്കെതിരെ സ്‌പെയിന്‍ ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. 106-ാം മിനിറ്റില്‍ ലഭിച്ച അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഫെറാന്‍ ടോറസ് അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിനെ കീഴടക്കി പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആവേശത്തില്‍ മുങ്ങി.

