കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

പാലക്കാട്: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ അപൂർവമായി രേഖപ്പെടുത്തുന്ന വിധിയാണ് നെന്മാറ ഇരട്ടക്കൊലക്കേസിൽ പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി (ഫാസ്റ്റ് ട്രാക്ക്–2) പുറപ്പെടുവിച്ചത്. മറ്റൊരു ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതിക്ക്, പിന്നീട് നടത്തിയ മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ വിധിക്കുന്ന ആദ്യ സംഭവമാണിത്. ജഡ്ജി കെന്നത്ത് ജോർജാണ് പ്രതി ചെന്താമരയ്ക്ക് മരണം വരെ തൂക്കിലേറ്റാനും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചത്.
2025 ജനുവരി 27-ന് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയിൻ കോളനിയിൽ സുധാകരൻ (54), മാതാവ് ലക്ഷ്മി (74) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭാര്യയും മകളും തന്നിൽ നിന്ന് അകന്നുപോകാൻ അയൽവാസികളായ സുധാകരന്റെ കുടുംബമാണ് കാരണമെന്ന സംശയവും അന്ധവിശ്വാസവും പ്രതിയെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതായി കോടതി വിലയിരുത്തി.
സംഭവങ്ങളുടെ തുടക്കം 2019-ലായിരുന്നു. തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാര്യ വിലാസിനിയെ ആക്രമിച്ച ചെന്താമരയിൽ നിന്ന് ഭാര്യയും മകളും അകന്നുനിന്നു. ഇതിന് കാരണം അയൽവാസിയായ സജിതയാണെന്ന സംശയത്തിൽ ചെന്താമര ആദ്യം സജിതയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ആ കേസിൽ ഇരട്ട ജീവപര്യന്തം തടവും പിഴയും ലഭിച്ച പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും രണ്ടുപേരെ കൂടി കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ 2025 ജനുവരി 28-ന് അർധരാത്രിയോടെ പ്രതിയെ വീടിന് സമീപത്തെ പാടത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അന്നത്തെ ആലത്തൂർ ഡിവൈ.എസ്.പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നെന്മാറ ഇൻസ്പെക്ടർ മഹേന്ദ്രസിംഹനും സംഘവും 56 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച എൻ. മുരളീധരൻ, അന്വേഷണസംഘത്തിന്റെ എല്ലാ കണ്ടെത്തലുകളും കോടതി അംഗീകരിച്ചതായി പറഞ്ഞു. ദൃക്‌സാക്ഷികളില്ലാത്ത കേസായിരുന്നിട്ടും ശാസ്ത്രീയ തെളിവുകളും സാങ്കേതിക വിവരങ്ങളും ആശ്രയിച്ചാണ് കുറ്റം തെളിയിച്ചത്. ചില സാക്ഷികൾ കൂറുമാറിയെങ്കിലും അവരുടെ ഗൂഗിൾ ടൈംലൈൻ വിവരങ്ങളും മുൻകൂട്ടി രേഖപ്പെടുത്തിയ മൊഴികളും നിർണായക തെളിവുകളായി. പ്രതി ഇടംകൈയ്യനാണെന്നതും മാനസിക അസ്വാസ്ഥ്യമില്ലെന്നതും ഉൾപ്പെടെയുള്ള തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.
ഈ കേസിലും 2019-ലെ സജിത വധക്കേസിലും അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എം.ജെ. വിജയകുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 81 സാക്ഷികളെയും 91 രേഖകളെയും അടിസ്ഥാനമാക്കിയായിരുന്നു വിചാരണ. കേസിന്റെ വേഗത്തിലുള്ള അന്വേഷണവും ശക്തമായ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്റെ കാര്യക്ഷമമായ വാദങ്ങളുമാണ് അപൂർവമായ ഈ വിധിയിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

