നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോത്തുണ്ടി സ്വദേശി ചെന്താമരയ്ക്ക് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വിലയിരുത്തിയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
അയൽവാസികളായ കുടുംബത്തോടുള്ള വൈരാഗ്യത്തിന്റെ തുടർച്ചയായാണ് കൊലപാതക പരമ്പരകൾ നടന്നതെന്ന് കോടതി വിലയിരുത്തി. 2019 ഓഗസ്റ്റ് 31-ന് അയൽവാസിയായ സജിതയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും ലഭിച്ചിരുന്നു.
എന്നാൽ, ആ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27-ന് വീണ്ടും കൊലപാതകം നടത്തി. സജിതയുടെ ഭർത്താവ് സുധാകരനെയും അദ്ദേഹത്തെ രക്ഷിക്കാൻ എത്തിയ മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി പിന്നീട് ആശുപത്രിയിലും മരിച്ചു.
വിചാരണക്കിടയിലും വിധി പറയുന്ന സമയത്തും പ്രതി യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാനസിക പ്രശ്നമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി. പ്രതിക്ക് മാനസാന്തരത്തിനോ പുനരധിവാസത്തിനോ സാധ്യതയില്ലെന്ന പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു.
മാതാപിതാക്കളെയും മുത്തശ്ശിയെയും നഷ്ടപ്പെട്ട് അനാഥരായ പെൺമക്കളുടെ ദുരവസ്ഥ കോടതി പ്രത്യേകം പരാമർശിച്ചു. ഇരകളുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും, അവരെ പുനരധിവസിപ്പിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ഓർമിപ്പിച്ചു. കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
സമൂഹത്തിന് ശക്തമായ സന്ദേശം നൽകേണ്ട സാഹചര്യമാണ് ഈ കേസിലുള്ളതെന്നും, അതുകൊണ്ടാണ് പരമാവധി ശിക്ഷ വിധിച്ചതെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

