കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ

കണ്ണൂർ: കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം.
ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കത്തികൊണ്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്നാണ് സൂചന. കൊലപാതകം നടക്കുമ്പോഴും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നു. മഹിളാ മോർച്ച ജില്ലാ നേതാവാണ് കൊല്ലപ്പെട്ട ഗീതമ്മ.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്. സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

