പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; 60 കഴിഞ്ഞ പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തം

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നത് കാണുമ്പോള്‍ അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ പദ്ധതിയെന്നും, ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് ഇത് നടപ്പാക്കിയതെന്നുമാണ് ഹരജിയില്‍ പറയുന്നത്. പദ്ധതി വഴി സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, നികുതിപ്പണം ഉപയോഗിച്ച് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതി സ്റ്റേ ചെയ്യണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.
അതേസമയം, സ്ത്രീകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി തുടരാന്‍ കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍, 60 വയസ് കഴിഞ്ഞ പുരുഷന്മാര്‍ക്കും സമാനമായ ആനുകൂല്യം നല്‍കണമെന്ന ജനകീയ ആവശ്യം ശക്തമാകുകയാണ്. വാര്‍ധക്യകാലത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പുരുഷന്മാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാചെലവ് പോലും വലിയ ബാധ്യതയാകുന്ന സാഹചര്യത്തില്‍, അവര്‍ക്കായി പ്രത്യേക സൗജന്യ യാത്രാ പദ്ധതിയോ ഇളവോ നടപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
അതോടൊപ്പം, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസിയില്‍ പൂര്‍ണമായ സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ യഥാര്‍ഥ ശക്തീകരണം ഉറപ്പാക്കണമെങ്കില്‍ സ്ത്രീകള്‍ക്കൊപ്പം മുതിര്‍ന്ന പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സമാന പരിഗണന നല്‍കേണ്ടതുണ്ടെന്നാണ് വിവിധ സാമൂഹിക സംഘടനകളും പൊതുജനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പോകുന്നത് സാമൂഹിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

