അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ; ബസ് കയറാൻ കാത്തുനിൽക്കുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് പൊലീസ് ഇരുവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് രണ്ട് ട്രാവൽ ബസുകളിലായി കോട്ടയത്തേക്ക് എത്തിയ ഇരുവരും ബസിൽ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനായി ടോൾ പ്ലാസയ്ക്ക് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് പൊലീസ് പരിശോധന നടത്തിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ ഇരുവരിൽ നിന്നുമായി ആകെ 45.253 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഇതിൽ 24.089 ഗ്രാം എംഡിഎംഎ ഷാഹുൽ സുനീറിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. എലിസബത്തിന്റെ കൈവശം ഉണ്ടായിരുന്ന 21.164 ഗ്രാം എംഡിഎംഎ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇരുവരും പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. അന്തർസംസ്ഥാന ലഹരി കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വടക്കഞ്ചേരി പൊലീസ് വ്യക്തമാക്കി.

