അനാശാസ്യകേന്ദ്രത്തിൽ കൊലപാതകം; നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അറസ്റ്റിൽ

തൃശൂർ: നഗരത്തിലെ അനാശാസ്യകേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായികാണ് കൊല്ലപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും അറസ്‌റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥി തൊഴിലാളികൾ വാടകയ്‌ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ് ഒഡീഷ സ്വദേശിയായ ധൻപതി നായക് കൊല്ലപ്പെട്ടത്.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്തു.
അതിഥി തൊഴിലാളികൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ കേന്ദ്രത്തെക്കുറിച്ച് നാട്ടുകാർക്കും പോലീസിനും കൃത്യമായ വിവരമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ധൻപതി നായകിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നൽകിയ വിവരത്തെ തുടർന്നാണ് ഈ അനാശാസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.


