അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

പാലക്കാട് :അട്ടപ്പാടിഅട്ടപ്പാടിയിൽ അതിക്രൂരമായ ഇരട്ടക്കൊലപാതകം. പശ്ചിമ ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയാണ് മുപ്പതുകാരിയായ ഭാര്യയെയും അഞ്ചു വയസ്സുള്ള മകളെയും കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഒരു ചാക്കിൽ ഇരുവരുടെയും തലകളും, മറ്റ് രണ്ട് ചാക്കുകളിലായി ശരീരഭാഗങ്ങളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരം വെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധം ഉപയോഗിച്ചാണ് അതിദാരുണമായ ഈ കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്.
പ്രതിയും കുടുംബവും ഇരുപത് ദിവസം മുൻപാണ് തൊഴിൽ തേടി അട്ടപ്പാടിയിലെത്തിയത്. മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച ചാക്കിലുണ്ടായിരുന്ന എഴുത്തിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കോയമ്പത്തൂരിൽ നിന്നും കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന ചാക്കാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.
സംഭവത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നതായാണ് സൂചന. ഇയാൾക്കായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടത്താൻ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പശ്ചിമ ബംഗാൾ സ്വദേശിക്കായി പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

