പുത്തൻകുളത്ത് അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം
കല്ലമ്പലം: പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43), മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30ഓടെയാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
ആത്മഹത്യയ്ക്കു പിന്നിൽ കടബാധ്യതകളാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. മരിച്ച ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പാരിപ്പള്ളി എസ്.ഐ. നിരഞ്ജന അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
സംഭവസമയത്ത് ലൈനയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ് ജോലി ചെയ്യുന്നത്. മകൻ പ്രണവ് പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഏക സഹോദരൻ പ്രജിത്ത് എറണാകുളത്ത് താമസിച്ച് പഠിക്കുകയാണ്.

