ജാസ്ലിയ അങ്കമാലിയിൽ കാറിടിച്ച് മരിച്ച സംഭവം: പ്രതി സിറിയക് ജോർജ് പിടിയിൽ

എറണാകുളം: അങ്കമാലിയിൽ പെൺകുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ പ്രതി ഡോക്ടർ സിറിയക് ജോർജ് പിടിയിലായി. വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ നിന്നുമാണ് വാഗമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് പെണ്‍കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.
തുടർന്ന് ജാസ്ലിയയുടെ അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പഠനത്തോടൊപ്പം സ്പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു . ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതീക്ഷയായി മോണിംഗ് സ്‌റ്റാർ കോളേജിലെത്തിയ ജാസ്ലിയ പഠനത്തോടൊപ്പം സ്പോർട്‌സിൽ യുണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. വൈപ്പിൻ എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ കളത്തിപ്പറമ്പിൽ ജോൺസന്റെയും ലീമയുടെയും മകളാണ്. സഹോദരൻ: ജാസിൻ.

