വ്യാജ മോഷണക്കുറ്റം: കാസർകോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

കാസർകോട്: വ്യാജ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പൊലിസ് അറസ്റ്റ് ചെയ്തു. പൊവ്വൽ സ്വദേശി ആയിഷയെയാണ് ആദൂർ പൊലിസ് പിടികൂടിയത്. നാലത്തടുക്ക സ്വദേശിനി ജസീല (24) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മരണത്തിന് തൊട്ടുമുമ്പ് ജസീല പകർത്തിയ വീഡിയോ ആണ് കേസിൽ നിർണ്ണായകമായത്. സുഹൃത്തിന്റെ ഉമ്മയുടെ സ്വർണ്ണം താൻ മോഷ്ടിച്ചുവെന്ന് ആയിഷ നാട്ടിലാകെ പ്രചരിപ്പിച്ചുവെന്ന് ജസീല വീഡിയോയിൽ പറയുന്നു.
“ഞാൻ സ്വർണ്ണം എടുത്തിട്ടില്ല. മോഷ്ടിക്കാത്ത സ്വർണ്ണം താൻ എങ്ങനെ തിരിച്ചു നൽകാനാണ്? താൻ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നടക്കം ഇവർ പറഞ്ഞുപരത്തുന്നു. എനിക്ക് നീതി വേണം, എന്റെ മരണശേഷം ഇവർക്ക് ശിക്ഷ വാങ്ങി നൽകണം എന്നും ജസീല വീഡിയോയിൽ വ്യക്തമാക്കി.
വീഴ്ചയുണ്ടായതായി ജസീലയുടെ മാതാവ് പറഞ്ഞു. ജസീല നൽകിയ പരാതി സ്വീകരിക്കാൻ ആദൂർ പൊലിസ് തയ്യാറായില്ല എന്നും വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെയാണ് ജസീലയെ ചോദ്യം ചെയ്തത് എന്നും കുടുംബം ആരോപിച്ചു. മാല നഷ്ടപ്പെട്ടവർക്കൊപ്പമാണ് പൊലിസും ഭർതൃവീട്ടുകാരും നിലയുറപ്പിച്ചത്. ഇത് ജസീലയെ മാനസികമായി തളർത്തിയിരുന്നു. പിന്നാലെയാണ് മൊബൈലിൽ വീഡിയോ ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയതത്.
നാട്ടിലാകെ മോഷണക്കുറ്റം പ്രചരിപ്പിച്ച് ജസീലയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലിസ് അറിയിച്ചു.

