ജാതി കാര്യം ചൂണ്ടിക്കാട്ടി വിവാഹം നിഷേധിച്ചു; സേലത്തിൽ യുവതി ജീവനൊടുക്കി

സേലം: ജാതി വിവേചനം ആരോപിച്ച് കാമുകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മനംനൊന്ത് യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ സേലത്തിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതിയാണ് മരിച്ചത്.
കാർത്തികേയൻ എന്ന ദിവസവേതന തൊഴിലാളിയുമായി യുവതി വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിക്കാരാണെന്നാണ് വിവരം. യുവാവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് പറയപ്പെടുന്നത്. അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ യുവാവ് ജാതി കാര്യം ഉന്നയിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ട്.
ഇതിൽ മനംനൊന്ത് ഫെബ്രുവരി 21ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

