ദൃശ്യ വധക്കേസ് പ്രതി ചാടിപ്പോയിട്ട് നാല് ദിവസം; പിടികൂടാനാകാതെ പോലീസ്

കോഴിക്കോട്:ചാടിപോയി നാല് ദിവസമായിട്ടും പെരിന്തല്‍മണ്ണ ദൃശ്യവധക്കേസ് പ്രതിയെ പിടികൂടാനാകാതെ പോലീസ്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നാണ് പ്രതി വിനീഷ് രക്ഷപ്പെട്ടത്.
പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.
സ്വദേശമായ പെരിന്തല്‍മണ്ണയിലോ ബന്ധുക്കളുടെ അടുത്തോ വിനീഷ് എത്തിയിട്ടില്ല. ഇയാള്‍ക്ക് പുറത്ത് നിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും വിനീഷ് പെട്ടിട്ടില്ല. വിനീഷിനായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന തുടരുന്നുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് വിനീഷ് ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന വിനീഷിനെ മാനസിക പ്രശ്‌നങ്ങളെ തുടർന്നാണ് ഡിസംബർ 10ന് കുതിരവട്ടത്ത് എത്തിച്ചത്


