പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

പാലക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കളെ ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നരിക്കുത്തി തങ്ങൾ ലൈൻ സ്വദേശിയായ മൻസൂർ അലി @ ലഡുപ്പാ (30), തിരുനല്ലായി മണലാഞ്ചേരി ശുഹൈബ് മൻസിലിൽ താമസിക്കുന്ന മൻസൂർ എച്ച് (31), കൈപ്പഞ്ചേരികുന്ന് സ്വദേശിയായ അൻസാർ (30) എന്നിവരാണ് പിടിയിലായത്.
പാലക്കാട് ഗവൺമെന്റ് വെറ്ററിനറി ആശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് ഏകദേശം 32.99 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
അറസ്റ്റിലായവരിൽ ഒരാളായ മൻസൂർ അലി നഗരത്തിൽ പൂക്കച്ചവടം നടത്തുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായവരുടെ ലഹരി ബന്ധങ്ങളും വിതരണ ശൃംഖലയും, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എവിടെനിന്ന് ലഭിച്ചതെന്നതുമടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് ശക്തമായ പരിശോധനകൾ തുടരുന്നതിനിടെയാണ് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ ഈ അറസ്റ്റ് നടന്നത്.

