കല്ലേപ്പുള്ളി വിദ്യാര്‍ഥി പീഡനം: സംഭവം മറച്ചുവെച്ച സ്കൂളിനെതിരെ ഗുരുതര ആരോപണം; ഡിവൈഎഫ്ഐ പരാതി നൽകി

പാലക്കാട്:
കല്ലേപ്പുള്ളി പി.എ.എം.എം. യു.പി സ്കൂളിൽ എസ്.സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ, പ്രതിയായ സംസ്കൃതം അധ്യാപകൻ അനിലിനെ രക്ഷിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന ഗുരുതര ആരോപണം അന്വേഷണ റിപ്പോർട്ടുകളിൽ ഉയർന്നു.
2025 നവംബർ 29നാണ് സംഭവം. കലോത്സവ വിജയത്തിന് സമ്മാനം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലെത്തിച്ച സംസ്കൃതം അധ്യാപകൻ അനിൽ അവിടെ മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഡിസംബർ 18ന് സ്കൂൾ അധികൃതർക്ക് വിവരം ലഭിച്ചിട്ടും, പോലീസിനെയോ ബന്ധപ്പെട്ട ശിശുസംരക്ഷണ ഏജൻസികളെയോ ഉടൻ അറിയിക്കാതെ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചതായാണ് എഇഒയും സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
വിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകുന്നതിൽ അന്യായമായ താമസം ഉണ്ടായതായും, അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം രാജി എഴുതി വാങ്ങി വിഷയം ഒതുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് പോക്സോ നിയമത്തിന്റെയും ബാലാവകാശ നിയമങ്ങളുടെയും ഗുരുതര ലംഘനമാണെന്നും വിലയിരുത്തൽ.
വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിലൂടെയാണ് പീഡന വിവരം പുറത്തുവരുന്നത്. സ്കൂൾ തലത്തിൽ വിഷയം ഒതുക്കാൻ ശ്രമിച്ചെങ്കിലും, സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുകയും പ്രതി പിടിയിലാകുകയും ചെയ്തത്.
സംഭവത്തിൽ ഡിവൈഎഫ്ഐ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട വിദ്യാഭ്യാസ സ്ഥാപനമാണ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതെന്നും, സ്കൂൾ മാനേജ്മെന്റിനും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതികരിച്ച എസ്‌ഡിപിഐ, കുറ്റകൃത്യം മറച്ചുവെച്ചവർക്കെതിരെയും ശക്തമായ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ടു.

