വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന മകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്.
നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെ (25) വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.
കാടാങ്കോട് ജംഗ്ഷനടുത്ത വളവിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്ക് അതേ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഡ്രൈവർ വാഹനം വെട്ടിച്ചുവെന്ന് വ്യക്തമാക്കി. തുടർന്ന് റോഡരികിലെ ഒരു കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്.
അപകടസമയത്ത് ജോറാമ്മയ്ക്ക് പുറമെ മഫ്‌ലു, ബന്ധുക്കളായ റഹീം, റഹ്മത്ത്, നഴ്സ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ജോറാമ്മ മരിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

