നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ. അറുപതോളം ചിത്രങ്ങളിൽ സ്വഭാവനടനായും വില്ലൻ കഥാപാത്രങ്ങളായും വേഷമിട്ടു. നാടകത്തിലും ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പല ക്ലാസിക് കൃതികളെയും നാടക രൂപത്തിൽ ആവിഷ്കരിച്ച് കാളിദാസ കലാകേന്ദ്രയിലൂടെ അവതരിപ്പിച്ചു.
കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാടക ആചാര്യനുമായിരുന്ന ഓ മാധവന്റെയും പ്രശസ്ത നാടക അഭിനേത്രി വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. മകൻ ദിവ്യദർശനും നടനാണ്. നടനും എംഎല്‍എയുമായ എം മുകേഷ് ഭാര്യാ സഹോദരനാണ്.
പകൽ ഒമ്പതോടെ ആശുപത്രിയിൽനിന്നും മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനമുണ്ടാകും. ഉച്ചയോടെ കാളിദാസ കലാകേന്ദ്രത്തിലും പൊതുദർശനമുണ്ടാകും. വൈകിട്ടോടെ മൃതദേഹം തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും.

