എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞ് കനാലില്‍ കുളിക്കാനിറങ്ങി; നീന്തലറിയില്ല, ഒഴുക്കില്‍പെട്ട കുട്ടി മുങ്ങിമരിച്ചു

എറണാകുളം:മുവാറ്റുപുഴ വളയൻചിറങ്ങരയിലെ കനാലില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടില്‍ റിനാസ് (15) ആണ് മരിച്ചത്.
വളയൻചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിനാസ്. ഇന്നലെ എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം റിനാസ് കനാലില്‍ കുളിക്കാൻ പോയതായിരുന്നു.
വെള്ളം നിറഞ്ഞ വലിയ കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. റിനാസിന് നീന്താൻ അറിയില്ലായിരുന്നു. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലില്‍ കുറച്ചകലെയുള്ള കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ജാസ്മിൻ. അമ്മയും മകനും വാടക വീട്ടിലായിരുന്നു താമസം.

