കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ഗുരുതര വീഴ്ച; വിവരാവകാശ രേഖയിൽ ഞെട്ടിക്കുന്ന കണക്ക്

പാലക്കാട്: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്താനും സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും സർക്കാർ നടപ്പാക്കുന്ന ‘കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ പാലക്കാട് ജില്ലയിൽ ഗുരുതര വീഴ്ച. 2025 ജനുവരി ഒന്നുമുതൽ പദ്ധതിയിലേക്ക് 84 അപേക്ഷകൾ ലഭിച്ചിട്ടും ഒരാൾക്ക് പോലും വായ്പയോ ധനസഹായമോ അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പാലക്കാട് കൽപ്പാത്തി സ്വദേശി അബ്ദുൽ മുത്തലീഫ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2025 ജനുവരി ഒന്നുമുതൽ കൈവല്യ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണമാണ് 84. എന്നാൽ ഇതിൽ ഒരാൾക്ക് പോലും വായ്പ അനുവദിച്ചിട്ടില്ലെന്നത് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്.
സ്വയംതൊഴിൽ സംരംഭം ആരംഭിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് നിരവധി ഭിന്നശേഷിക്കാർ പദ്ധതിയിൽ അപേക്ഷ നൽകുന്നത്. എന്നാൽ അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം അവരുടെ സ്വയംതൊഴിൽ പദ്ധതികൾ തന്നെ അനിശ്ചിതത്വത്തിലാക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തൊഴിൽ അവസരങ്ങൾ പരിമിതമായ ഭിന്നശേഷിക്കാർക്കും ആശ്വാസമാകേണ്ട പദ്ധതിയാണ് നടപടിക്രമങ്ങളുടെ കാലതാമസം മൂലം ഫലപ്രദമാകാതെ പോകുന്നതെന്ന വിമർശനവും ഉയരുന്നു.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ 50 ശതമാനം സബ്സിഡിയായാണ് ലഭിക്കുന്നത്. അഞ്ച് വർഷമാണ് തിരിച്ചടവ് കാലാവധി. സർക്കാർ തന്നെ ആനുകൂല്യവും സബ്സിഡിയും പ്രഖ്യാപിച്ചിട്ടും അപേക്ഷകർക്ക് അത് ലഭിക്കാതെ പോകുന്ന സാഹചര്യം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
84 അപേക്ഷകളിലും ഒരാൾക്ക് പോലും ആനുകൂല്യം അനുവദിക്കാത്തതിന്റെ യഥാർഥ കാരണം എന്താണെന്നതാണ് ഇനി വ്യക്തമാകേണ്ടത്. അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടോ, അർഹരായവരെ കണ്ടെത്തിയിട്ടുണ്ടോ, അപേക്ഷകൾ ഏതെങ്കിലും നടപടിക്രമത്തിൽ കുടുങ്ങിക്കിടക്കുകയാണോ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് വ്യക്തത നൽകേണ്ടതുണ്ട്. അപേക്ഷകൾ സ്വീകരിച്ച ശേഷം അവയിൽ സമയബന്ധിതമായി തീരുമാനമെടുക്കേണ്ട സംവിധാനത്തിലാണ് ഇത്രയും അപേക്ഷകൾ നീണ്ടുപോകുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തവും അധികൃതർ ഏറ്റെടുക്കേണ്ടിവരും.
ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടാതെ ഫയലുകളിൽ മാത്രം ഒതുങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന വിമർശനവും ശക്തമാണ്. 84 അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് അർഹരായവർക്ക് വായ്പയും സബ്സിഡിയും അനുവദിക്കണമെന്നും അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുകയാണ്. സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ കടലാസിൽ മാത്രം നിലനിൽക്കാതെ അർഹരായവരുടെ ജീവിതത്തിൽ യാഥാർഥ്യമായ സഹായമായി മാറണമെന്ന ആവശ്യവും ശക്തമാകുന്നു.

