Image default
Uncategorized

സൈബർ ആക്രമണവും വധഭീഷണിയും: പി.കെ. ഉസ്മാനെതിരെ സംഘപരിവാർ അനുകൂലികളുടെ ഭീഷണി; നിയമ നടപടിക്കൊരുങ്ങി

0:00

സൈബർ ആക്രമണവും വധഭീഷണിയും: പി.കെ. ഉസ്മാനെതിരെ സംഘപരിവാർ അനുകൂലികളുടെ ഭീഷണി; നിയമ നടപടിക്കൊരുങ്ങി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പേരിൽ എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനെതിരെ സംഘപരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ രൂക്ഷമായ സൈബർ ആക്രമണവും വധഭീഷണിയും. സംഭവത്തിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് പി.കെ. ഉസ്മാൻ.
പ്രശസ്ത എഴുത്തുകാരൻ പി.കെ. പാറക്കടവിന്റെ ‘വെടിയുണ്ടകളേറ്റു തുളവീണ നെഞ്ചുകൾക്ക് ഷൂസുകളിൽ അടയാളം വീഴ്ത്തിയ നാവുകൾ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നു’ എന്ന വരികൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലികൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ അധിക്ഷേപവും ഭീഷണിയും ഉയർത്തിയത്. രാഷ്ട്രീയമായും സാമൂഹികമായും വിമർശനാത്മകമായ ഒരു കുറിപ്പ് പങ്കുവെച്ചതിന്റെ പേരിലാണ് വ്യക്തിയെ കേന്ദ്രീകരിച്ച് സൈബർ ആക്രമണം ശക്തമായത്.
കഴിഞ്ഞ ദിവസം രാത്രി ഫോണിൽ വിളിച്ച് അതിരൂക്ഷമായ അസഭ്യവർഷം നടത്തുകയും ‘തീർത്തുകളയും, സ്കെച്ച് ചെയ്തിട്ടുണ്ട്’ എന്നടക്കമുള്ള വാക്കുകളിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത സംഭവമാണ് ഇപ്പോൾ കൂടുതൽ ഗൗരവമായിരിക്കുന്നത്. ഇതിന് പിന്നാലെ ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അധിക്ഷേപവും ഭീഷണി സന്ദേശങ്ങളും തുടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകളും സന്ദേശങ്ങളും സമൂഹമാധ്യമ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണ്.
തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിനും വധഭീഷണിക്കും പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് പി.കെ. ഉസ്മാന്റെ തീരുമാനം. അഭിപ്രായവ്യത്യാസം ജനാധിപത്യത്തിന്റെ സ്വാഭാവിക ഭാഗമാണെങ്കിലും അതിന് മറുപടിയായി വ്യക്തിപരമായ അധിക്ഷേപവും വധഭീഷണിയും ഉയർത്തുന്നത് അംഗീകരിക്കാനാകില്ല.
ഒരു എഴുത്തുകാരന്റെ വരികൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന്റെ പേരിൽ ഒരു രാഷ്ട്രീയ പ്രവർത്തകനെ ലക്ഷ്യമിട്ട് വധഭീഷണി വരെ ഉയർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്. ആശയങ്ങളെ ആശയങ്ങൾകൊണ്ട് നേരിടുന്നതിന് പകരം ഭീഷണിയിലൂടെയും അധിക്ഷേപത്തിലൂടെയും ഒരാളെ നിശ്ശബ്ദനാക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാകില്ല.

രാജ്യത്തിന്റെ മതേതരത്വത്തെയും സൗഹൃദത്തെയും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഫാഷിസത്തിനെതിരെ അതിശക്തമായി മുന്നോട്ടുപോകും. ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി കൂടുതൽ ശക്തമായി നിലകൊള്ളുമെന്നും പി.കെ. ഉസ്മാൻ പറഞ്ഞു.
സര്‍ഗ്ഗാത്മകവും വിയോജിപ്പുള്ളതുമായ ആശയപ്രകടനങ്ങളെ കായികമായും ഭീഷണികളിലൂടെയും നേരിടാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ ഉയരുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനൊപ്പം വ്യക്തിയുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Related post

ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

Time to time News

തനിച്ച് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം; പ്രതി കൊച്ചിയിൽ പിടിയിലായി

Time to time News

ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി’; യുവതിയുടെ മരണത്തിൽ കുടുംബത്തിന്റെ പരാതി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."