നെടുങ്കണ്ടത്ത് മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു; അജീഷ് അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയൽ പാറത്തറയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകൻ അജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ബന്ധു ദൃശ്യങ്ങൾ ഇടവക വികാരിക്ക് കൈമാറുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുകുംവയൽ പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അജീഷ് ഇരുവരെയും ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലുണ്ടായിരുന്ന കത്തികൊണ്ടാണ് ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
കൊലപാതകത്തിന് പിന്നാലെ അജീഷ് മൃതദേഹങ്ങൾക്ക് സമീപം ഇരിക്കുകയായിരുന്നു. ഇരുവർക്കും ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തും.
കുടുംബവുമായി അജീഷ് സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസമയത്ത് വീട്ടിൽനിന്ന് ശബ്ദം കേട്ടിരുന്നെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയൽവാസികൾ ശ്രദ്ധിച്ചിരുന്നില്ല.
തന്നെ സമൂഹമധ്യത്തിൽ ലഹരിക്ക് അടിമയാണെന്ന് വരുത്തിത്തീർക്കാൻ കുടുംബം നിരന്തരം ശ്രമിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അജീഷ് പൊലീസിനോട് പറഞ്ഞതായാണ് വിവരം. അജീഷ് ലഹരിക്ക് അടിമയായിരുന്നെന്നും ഡീ-അഡിക്ഷൻ ചികിത്സ നടത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു.
കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ സാഹചര്യങ്ങളും പ്രതിയുടെ മൊഴിയും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

