ബിഎല്‍ഒ ജീവനൊടുക്കി
എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി ആരോപണം

കണ്ണൂർ: ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എം.വി ജയരാജൻ. അനീഷ് കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നും ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദമാണെന്നും എം.വി ജയരാജൻ പറഞ്ഞു.
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ എസ്ഐആർ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പടെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണ്. രണ്ട് ജോലി ഒരാൾ ചെയ്യേണ്ടിവരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് അനീഷ് ജീവനൊടുക്കിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. ജോലി സമ്മർദം ഉള്ളകാര്യം അനീഷ് കുടുംബത്തോട് പറഞ്ഞിരുന്നു. എസ്‌ഐആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു. ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.”
