വാളയാറിൽ ആൾക്കൂട്ട അക്രമം: അതിഥി തൊഴിലാളിയുടെ മർദ്ദനമേറ്റ് മരിച്ച സംഭവം മനുഷ്യാവകാശ ലംഘനം – എസ്‌ഡിപിഐ


പാലക്കാട്:
വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാമനാരായണൻ ഭയ്യാർ ആൾക്കൂട്ട മർദ്ദനമേറ്റ് മരിച്ച സംഭവം കേരള സമൂഹത്തിന്റെ മനസ്സാക്ഷിയെ ആഴത്തിൽ നടുക്കുന്നതാണെന്ന് എസ്‌ഡിപിഐ മലമ്പുഴ മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഇല്യാസ് പ്രസ്താവിച്ചു.
ബംഗ്ലാദേശ് സ്വദേശിയാണോ എന്ന സംശയം ഉന്നയിച്ച് ഒരാളെ പൊതുവഴിയിൽ തടഞ്ഞുനിർത്തി മണിക്കൂറുകളോളം മർദിക്കുകയും, ഗുരുതരാവസ്ഥയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പിന്നീട് മരണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിയമവ്യവസ്ഥ നിലനിൽക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം ആൾക്കൂട്ട വിചാരണയും അക്രമവും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോഷ്ടാവെന്ന സംശയത്തിന്റെ പേരിൽ ഒരു മനുഷ്യനെ പൊതുവഴിയിൽ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത നാഗരിക സമൂഹത്തിന് യോജിച്ചതല്ല. മധു വധക്കേസ് പോലുള്ള സംഭവങ്ങളിൽ നിന്ന് ഭരണകൂടവും സമൂഹവും ആവശ്യമായ പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ലെന്നതിന്റെ തെളിവാണ് വാളയാറിലെ ഈ സംഭവമെന്നും മുഹമ്മദ് ഇല്യാസ് പറഞ്ഞു.
അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾ നിരന്തരം സംശയത്തിന്റെയും അപമാനത്തിന്റെയും ഇരകളാകുന്ന സാഹചര്യം സംസ്ഥാനത്ത് ശക്തിപ്പെടുകയാണെന്നും, ആൾക്കൂട്ട അക്രമങ്ങളും നിയമം കൈയിലെടുക്കുന്ന പ്രവണതയും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന മുഴുവൻ പ്രതികളെയും കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പൂർത്തിയാക്കി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ സർക്കാർ അടിയന്തരമായി ഏർപ്പെടുത്തണം. വിദ്വേഷ പ്രചാരണങ്ങൾക്കും ആൾക്കൂട്ട അക്രമങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാതെ പോയാൽ സമൂഹത്തിലെ സമാധാനപരമായ സഹവർത്തിത്വം ഗുരുതരമായി തകരുമെന്ന് എസ്‌ഡിപിഐ മുന്നറിയിപ്പ് നൽകി.

