മലമ്പുഴ ഫിഷറീസ് കൗണ്ടറിൽ ക്രമക്കേട്; ഓൺലൈൻ ബുക്കിംഗ് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

പാലക്കാട്: മലമ്പുഴ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മത്സ്യവിൽപ്പന കൗണ്ടറിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവൽപാട് ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ മത്സ്യവിൽപ്പന കേന്ദ്രമായിട്ടും ഇവിടെ സുതാര്യത ഇല്ലെന്നതാണ് പ്രധാന ആരോപണം. നിലവിൽ രാവിലെ ആറുമണിക്ക് മുമ്പ് എത്തി ടോക്കണിനായി കാത്തുനിന്നാൽ മാത്രമേ മീൻ ലഭിക്കൂ എന്ന അവസ്ഥയാണുള്ളത്. ഇതുമൂലം സാധാരണക്കാരായ ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
കേന്ദ്രത്തിലെ ചില ജീവനക്കാർ പൊതുജനങ്ങൾക്ക് നൽകേണ്ട മത്സ്യം കരുതിവെച്ച് കച്ചവടക്കാർക്ക് കൂടുതൽ വിലയ്ക്ക് നൽകുന്നുവെന്ന ഗുരുതര ആരോപണവും ഇല്യാസ് കാവൽപാട് ഉന്നയിച്ചു. ഇത് സാധാരണക്കാരന് ലഭിക്കേണ്ട മീൻ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾക്ക് പരിഹാരമായി ജനങ്ങൾക്ക് എളുപ്പത്തിൽ മീൻ ലഭ്യമാക്കുന്നതിന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി നേരത്തെ എത്തി വരിയിൽ നിൽക്കേണ്ട അവസ്ഥ ഒഴിവാകും. ജനങ്ങൾ വാങ്ങാതെ ബാക്കി വരുന്ന മീൻ പാലക്കാട് മത്സ്യമാർക്കറ്റിലെ അംഗീകൃത ഏജന്റുമാർക്ക് കൈമാറുന്ന സംവിധാനം ഏർപ്പെടുത്തണം. നിലവിൽ തൊഴിലാളികൾക്ക് താൽപ്പര്യമുള്ള ചിലർക്ക് നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ നടക്കുന്ന ക്രമക്കേടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇല്യാസ് കാവൽപാട് സർക്കാറിനോട് ആവശ്യപ്പെട്ടു


