കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്‌ത് 52 ഓളം ദലിത് ആദിവാസി സംഘടനകൾ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിധിന്‍ രാജിന്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, രോഹിത് വെമൂല ആക്ട് നടപ്പിലാക്കുക, നിധിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപനം.
അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ പറഞ്ഞു. പത്രം, പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. കട കമ്പോളങ്ങള്‍ അടച്ച് വ്യാപാരികള്‍ സഹകരിക്കണമെന്ന് സുനില്‍ കൊയിലേരിയന്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളും പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്.

