മൈക്ക് തട്ടി മാറ്റിയ സംഭവത്തിന് പിന്നാലെ ‘തീവ്രവാദി’ ആരോപണം; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: റിപോർട്ടർ ടിവി ചാനലിലെ മാധ്യമപ്രവർത്തകനായ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യങ്ങളോടുള്ള പ്രതികരണത്തിനിടെയാണ് വിവാദ പരാമർശം.
“വന്ന ആൾ ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫാണ്. അവൻ തീവ്രവാദിയാണ്. മുസ്‌ലിംകളുടെ വലിയ വക്താവാണ്. അവനെ ആരോ പറഞ്ഞ് അയച്ചതാണ്…” എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.
മാധ്യമപ്രവർത്തകൻ മര്യാദയില്ലാതെ പെരുമാറിയെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. “ഞാൻ ഇത്രയും പ്രായമുള്ള ആളാണ്. സംസാരിക്കുമ്പോൾ മര്യാദ കാണിക്കണ്ടേ. മൈക്ക് തട്ടി മാറ്റിയത് സത്യമാണ്. ഈ ചാനൽ എന്റെ ചോര കുടിക്കുന്നു. അവർ ആത്മപരിശോധന നടത്തണം. ചില സത്യങ്ങൾ പറഞ്ഞാൽ അത് മതവിദ്വേഷമാക്കാൻ ശ്രമിക്കുകയാണ്,” എന്നും വെള്ളാപ്പള്ളി പറഞ്ഞു.
തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യത്തിന്, “അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
മലപ്പുറത്ത് എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന തന്റെ പരാമർശത്തിൽ എന്താണ് വലിയ പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. “ഞാൻ കണക്കു വെച്ചാണ് പറഞ്ഞത്. ഞങ്ങൾക്ക് സ്ഥാപനമുണ്ടെന്ന് കാന്തപുരം പറഞ്ഞു. അതെ, ഒരു അൺഎയ്ഡഡ് കോളജുണ്ട്. മുസ്‌ലിം ലീഗിന് 48 അൺഎയ്ഡഡ് കോളജുകളും 17 എയ്ഡഡ് കോളജുകളും ഉണ്ട്. ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പാക്കിയോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം,” എന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ വിമർശനങ്ങൾ മുസ്‌ലിം സമൂഹത്തെ മുഴുവൻ ഈഴവ സമുദായത്തിന് എതിരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

