പാർലമെൻ്റ് സന്ദർശനത്തിൽ നിന്ന് ഒഴിവാക്കി: നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് പരാതി

തിരുവനന്തപുരം:
കേരള നിയമസഭാ സെക്രട്ടേറിയറ്റിന് കീഴിലെ മീഡിയ ആൻഡ് പാർലമെൻ്ററി സ്റ്റഡീസ് വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സിലെ ഒരു പഠിതാവിനെ പാർലമെൻ്റ് സന്ദർശനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബഹു. സ്പീക്കർക്കു പരാതി.
എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിലിരിക്കെ, കൊച്ചി എൻഐഎ കോടതിയുടെ അനുമതിയോടെയാണ് കോഴ്സിൽ ചേർന്നതെന്നും, പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ ജയിൽ മോചിതനായി പഠനം തുടർന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കുറ്റാരോപിതനെ അനന്തമായി തടവിലിടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ തുടർന്നാണ് ജാമ്യം ലഭിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
കോഴ്സിന്റെ ഭാഗമായി സംഘടിപ്പിച്ച കോൺടാക്റ്റ് ക്ലാസുകളിലും പ്രത്യേക നിയമസഭാ സന്ദർശനത്തിലും പങ്കെടുത്തിട്ടുണ്ടെന്നും, പഠിതാക്കൾക്കായി സംഘടിപ്പിച്ച പാർലമെൻ്റ് സന്ദർശനത്തിനുള്ള കരട് പട്ടികയിലും അന്തിമ പട്ടികയിലും തന്റെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ, വ്യക്തമായ കാരണമൊന്നും വ്യക്തമാക്കാതെയാണ് പിന്നീട് പാർലമെൻ്റ് സന്ദർശനത്തിൽ നിന്ന് ഒഴിവാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നാണ് ആരോപണം.
യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണെന്ന കാരണത്താലാണ് സന്ദർശനാനുമതി നിഷേധിച്ചതെന്ന സൂചനയാണ് അറിയിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ, സുപ്രീംകോടതി അനുവദിച്ച ജാമ്യ ഉത്തരവിൽ പാർലമെൻ്റ് സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന യാതൊരു നിബന്ധനയും ഇല്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഏത് നിയമപരമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഈ വിലക്ക് ഏർപ്പെടുത്തിയതെന്നത് വ്യക്തമല്ലെന്നും, ഈ നടപടി ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 ഉറപ്പുനൽകുന്ന സമത്വാവകാശത്തെയും വിവേചനനിരോധന തത്വങ്ങളെയും ലംഘിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൗരന്മാർക്കിടയിൽ അവസരസമത്വം ഉറപ്പാക്കേണ്ടതിന്റെ ഭരണഘടനാപരമായ ബാധ്യത ഈ തീരുമാനത്തിലൂടെ ലംഘിക്കപ്പെട്ടുവെന്ന ആരോപണവും ഉന്നയിക്കുന്നു.
ഇത്തരം സാഹചര്യത്തിൽ, പാർലമെൻ്റ് സന്ദർശനത്തിൽ നിന്ന് ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കുകയും, പ്രസ്തുത സന്ദർശനത്തിൽ പങ്കെടുക്കാനുള്ള അവകാശം അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്പട്ടാമ്പി സ്വദേശിയായ സി. എ. റഊഫ് ബഹു. സ്പീക്കർക്കു അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

