വാളയാറിലെ സംഘപരിവാർ ആള്‍ക്കൂട്ടക്കൊല: ഒരാള്‍ കൂടി കസ്റ്റഡിയില്‍

പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളിയായ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ ഭാഗേലിനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഡിസംബർ 18നാണ് വാളയാർ അട്ടപ്പള്ളത്ത് രാംനാരായൺ ക്രൂരമായ ആള്‍ക്കൂട്ട മർദനത്തിനിരയായി മരിച്ചത്. ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണനെ സംശയകരനെന്ന് ആരോപിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എത്തിയ സംഘം മോഷണക്കുറ്റം ചുമത്തി ഇയാളെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാംനാരായൺ മണിക്കൂറുകളോളം ആരും സഹായിക്കാതെ സ്ഥലത്ത് കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
സംഭവത്തിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരടക്കം എട്ട് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജഗദീഷ്‌കുമാർ, വിനോദ്കുമാർ, ഷാജി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. അറസ്റ്റിലായ അനു, മുരളി എന്നീ ആർഎസ്എസ് പ്രവർത്തകർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന്റെ നിർണായക ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളും മൊബൈൽ ഫോണും നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം വ്യാപക തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.


