ജാമ്യമില്ല; ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരും; ഗുൽഫിഷയടക്കം അഞ്ച് പേർക്ക് ജാമ്യം

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. സുപ്രിംകോടതി ജഡ്ജിമാരായ അരവിന്ദ് കുമാർ, എൻ.വി അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ മറ്റ് അഞ്ച് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒമ്പത് പേരാണ് ഹരജി നൽകിയിരുന്നതെങ്കിലും ഇന്ന് ഏഴു പേരുടെ ഹരജിയിലാണ് വിധി പറഞ്ഞത്.
ഉമറിനും ഷർജീലിനും ജാമ്യം നൽകരുതെന്ന ഡൽഹി പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. ഡൽഹി ഹൈക്കോടതി വിധി ന്യായം അംഗീകരിച്ചാണ് സുപ്രിംകോടതി വിധി. അഞ്ച് വർഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കിയാണ് ഉമർ ഖാലിദിനും ഷർജീലിനും ജാമ്യം നിഷേധിച്ചത്.
ഡൽഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ്‌വി, കപിൽ സിബൽ തുടങ്ങിയ അഭിഭാഷകർ സുപ്രിംകോടതിയിൽ ഉന്നയിച്ചത്. വിചാരണ കൂടാതെ ദീർഘകാലം ജയിലിൽ അടച്ചതിലെ കുഴപ്പങ്ങളും വിചാരണ ഇനിയും ആരംഭിക്കാത്തതിനെ പറ്റിയും വിശദമായ വാദം നടത്തി. യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രിംകോടതി ഒരുഘട്ടത്തിൽ ചോദിച്ചിരുന്നു.

