അർദ്ധരാത്രിയിൽ എലിവിഷം ഓർഡർ ചെയ്ത് യുവതി; ഡെലിവറി ബോയിയുടെ ഇടപെടലിൽ പുതുജീവൻ

ചെന്നൈ: അർദ്ധരാത്രിയിൽ ജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതിയെ ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ബ്ലിങ്കിറ്റ് ഡെലിവറി ബോയിയായ യുവാവാണ് ജോലിക്കിടെയുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്.
ദില്ലി റൈഡർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ, രാത്രി വൈകിയ സമയത്ത് മൂന്ന് പാക്കറ്റ് എലിവിഷത്തിനുള്ള ഓർഡർ ലഭിച്ചതാണ് സംശയം ഉണർത്തിയതെന്ന് യുവാവ് പറയുന്നു. സാധാരണ സമയമായിരുന്നെങ്കിൽ ഒരു ഓർഡർ പോലെ തന്നെ കൈമാറി മടങ്ങിയേനെങ്കിലും, അർദ്ധരാത്രിയിലെ ഓർഡർ ആശങ്കയുണ്ടാക്കി.
ഓർഡർ നൽകിയ ലൊക്കേഷനിലെത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും അകത്ത് ഒരു യുവതി കരയുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് മനസിലായതോടെ ഓർഡർ കൈമാറുന്നതിന് മുൻപ് യുവതിയോട് സംസാരിക്കാൻ തീരുമാനിച്ചു. ജീവനൊടുക്കാൻ ഉദ്ദേശ്യമില്ലെന്ന് യുവതി പറഞ്ഞെങ്കിലും അവളുടെ അവസ്ഥ കണ്ട് എലിവിഷം കൈമാറാൻ മനസുവന്നില്ലെന്ന് അദ്ദേഹം പറയുന്നു.
താൻ യുവതിയോട് ശാന്തമായി സംസാരിച്ചുവെന്നും അതിരുകടന്ന തീരുമാനങ്ങൾ എടുക്കരുതെന്നും പ്രശ്നങ്ങൾ കടന്നുപോകുമെന്നും ജീവിതമാണ് പ്രധാനമെന്നുമാണ് പറഞ്ഞതെന്ന് യുവാവ് വ്യക്തമാക്കി. തുടർന്ന് ഓർഡർ റദ്ദാക്കി എലിവിഷം തിരികെ കൊണ്ടുപോയതായും അദ്ദേഹം അറിയിച്ചു.
വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വേഗത്തിൽ വൈറലായിട്ടുണ്ട്. ഇതിനകം എട്ട് മില്യണിലധികം പേർ വിഡിയോ കണ്ടു. യുവാവിനെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആശങ്കകളും ചർച്ചകളും ഉയരുന്നുണ്ട്.

