മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ ഫാർമസി വിദ്യാർത്ഥി മുങ്ങിമരിച്ചു

പാലക്കാട്: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങി കാണാതായ ഫാർമസി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ പരിയാപുരം ചെക്കുമരക്കാറകത്ത് സലീമിന്റെ മകൻ ഷെമീൽ (22) ആണ് മരിച്ചത്. പാലക്കാട് കൊടുമ്പിലെ സ്വകാര്യ കോളജിൽ ഫാർമസി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം തെക്കേ മലമ്പുഴയിലെത്തിയ ഷെമീൽ ഇന്നലെ വൈകിട്ട് ഡാമിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ കടുവച്ചാൽ ഭാഗത്തിന് സമീപമായിരുന്നു സംഭവം. ഷെമീലും സുഹൃത്തുക്കളും ഉൾപ്പെടുന്ന എട്ടംഗ സംഘം നാല് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്.
കുളിക്കുന്നതിനിടെ നീന്തൽ അറിയാമായിരുന്ന ഷെമീൽ അൽപദൂരം നീന്തിപ്പോയ ശേഷം പെട്ടെന്ന് വെള്ളത്തിൽ അപ്രത്യക്ഷമായതായി സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് പരിസരവാസികളെയും അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കഞ്ചിക്കോട് അഗ്നിരക്ഷാസേനയും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും ഇരുട്ടും മൂലം രാത്രി എട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചു.
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചതോടെയാണ് ഷെമീലിന്റെ മൃതദേഹം കണ്ടെത്തിയത്. കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെയും മലമ്പുഴ പോലീസിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
കഴിഞ്ഞ വർഷം പുതുപ്പള്ളിത്തെരുവ് സ്വദേശികളായ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ച അതേ പ്രദേശത്താണ് ഈ അപകടവും നടന്നത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.


