ഒരുവയസ്സുകാരന്റെ മരണം: ദുരൂഹതയെന്ന് പൊലീസ്; ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് വാങ്ങി നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ബോധരഹിതനായതെന്ന് ബന്ധുക്കൾ പറയുന്നു.
കുഞ്ഞിന്റെ വായിൽ നിന്നും നുരയും പതയും പുറത്തുവരുകയും ചുണ്ടുകളുടെ നിറം മാറുകയും ചെയ്തതായി ആശുപത്രി അധികൃതരെ ബന്ധുക്കൾ അറിയിച്ചു. തുടർന്ന് കുഞ്ഞിനെ ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരംകുളം ചാണി തവ്വാവിള ഷിജിൽ ഭവനിൽ നിന്നുള്ള ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാനാണ് മരിച്ചത്. കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് ഷിജിലിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. ഷിജിലും കൃഷ്ണപ്രിയയും കഴിഞ്ഞ മൂന്ന് മാസത്തിലധികമായി പിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. ബന്ധുക്കളുടെ ഇടപെടലിനെ തുടർന്ന് അടുത്തിടെയാണ് വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചത്. കവളാകുളത്തെ വാടകവീട് ഷിജിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ മരണത്തിൽ കൃഷ്ണപ്രിയയുടെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

