മരിക്കുന്നതിന് മണിക്കൂറുകൾ മുൻപും സന്തോഷം’; കൊല്ലം സായി ഹോസ്റ്റലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബങ്ങൾ

തിരുവനന്തപുരം: കൊല്ലം സായി സ്പോർട്സ് ഹോസ്റ്റലിൽ മരിച്ച തിരുവനന്തപുരം ചെമ്പൂർ സ്വദേശിനിയും പത്താം ക്ലാസ് കബഡി താരവുമായ വൈഷ്ണവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും, ഹോസ്റ്റലിൽ എന്തോ ഗുരുതരമായ സംഭവം നടന്നിട്ടുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
മരിക്കുന്നതിന് തലേ ദിവസം ഉച്ചയ്ക്ക് വീഡിയോ കോളിലും രാത്രി 10.30-നും വൈഷ്ണവി സന്തോഷത്തോടെ വീട്ടുകാരുമായി സംസാരിച്ചതായി മാതാപിതാക്കൾ വ്യക്തമാക്കി. കബഡി മത്സരത്തിൽ ജയിച്ച സന്തോഷത്തിലായിരുന്നു കുട്ടി. എന്നാൽ ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുകയും കുത്തുവാക്കുകൾ പറയുകയും ചെയ്തിരുന്നുവെന്ന് വൈഷ്ണവി വീട്ടിൽ പറഞ്ഞിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന ഭയത്തിലായിരുന്നു കുട്ടിയെന്നും കുടുംബം ആരോപിച്ചു.
മരണവിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവച്ചതായും, സംഭവത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. മരണശേഷം ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചിട്ടത് സംശയം വർധിപ്പിക്കുന്നതാണെന്നും, നീതി ലഭിക്കുന്നതുവരെ അന്വേഷണം ഏത് അറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കി.
ഇതേ സമയം, സംഭവത്തിൽ മരിച്ച കോഴിക്കോട് സ്വദേശിനി സാന്ദ്രയുടെ കുടുംബവും ആത്മഹത്യാ വാദം തള്ളുന്നു. സാന്ദ്ര ആത്മഹത്യ ചെയ്യില്ലെന്നും, മരിക്കുന്നതിന്‍റെ തലേ ദിവസം തന്നെ ഹോസ്റ്റലിൽ തുടരാൻ കഴിയില്ലെന്ന് കുട്ടി വിളിച്ച് പറഞ്ഞിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. കൊല്ലം സായിയിലെ ഒരു അധ്യാപകൻ സാന്ദ്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.
സാന്ദ്രയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹോസ്റ്റൽ വാർഡനെ ഒരു മാസം മുൻപ് മാറ്റിയതും, പിന്നീട് അവരുമായി ബന്ധപ്പെടരുതെന്ന് നിലവിലെ ഇൻചാർജ് അധ്യാപകൻ നിർദേശിച്ചതും ഗുരുതര സംശയങ്ങൾ ഉയർത്തുന്നതാണെന്ന് കുടുംബം പറഞ്ഞു. ഇരുവരുടെയും ആത്മഹത്യാക്കുറിപ്പുകളിൽ ഒരേ കൈയക്ഷരമാണുള്ളതെന്നും, വിശദമായ അന്വേഷണം നടത്തിയാലെ സത്യം പുറത്തുവരൂവെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു.

