തെരുവുനായയുടെ വിളയാട്ടം: പെൺകുട്ടിയെ രക്ഷിക്കാൻ ഇടപെട്ട തൊഴിലാളിക്ക് ക്രൂരാക്രമണം

മലപ്പുറം: തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിർമാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസ്സുകാരിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നതു കണ്ടു രക്ഷിക്കാനെത്തിയ സുരേഷിനെയാണ് നായ ക്രൂരമായി കടിച്ചത്.
ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പെൺകുട്ടിയിലേക്കു ചാടാൻ ശ്രമിച്ച നായയെ തടയുന്നതിനിടെ നിയന്ത്രണം തെറ്റി സുരേഷ് സമീപത്തെ ഓടയിലേക്ക് വീണു. ഈ അവസരം ഉപയോഗിച്ചാണ് നായ ഓടയിൽവെച്ച് ഇദ്ദേഹത്തെ നിരന്തരം കടിച്ചുതകർത്തത്. ശരീരത്തിൽ 15-ഓളം മുറിവുകളാണുള്ളത്.
സുരേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നായയെ തുരത്തി രക്ഷപ്പെടുത്തി. ആളുകൾ ഇടപെട്ടിട്ടും പിടിവിടാൻ തയ്യാറാകാതിരുന്ന നായ, കൂടുതൽ പേർ എത്തിയതോടെയാണ് പിൻവാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം പ്രദേശത്ത് കടുത്ത ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമാകുന്നു.

