ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല, വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു’

ചെന്നൈ: സംഗീത സംവിധായകൻ എ. ആർ. റഹ്‌മാൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ചില തുറന്നുപറച്ചിലുകൾ റഹ്‌മാൻ നടത്തിയിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും ‘ക്രിയേറ്റീവ്’ അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും എ. ആർ. റഹ്‌മാൻ പറഞ്ഞിരുന്നു. തനിക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതായും അതിന് പിന്നിൽ വർഗീയ വികാരവും ഉണ്ടെന്നാണ് കേൾക്കുന്നതെന്നും റഹ്‌മാൻ ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ പരാമർശം വലിയ രീതിയിൽ ചില ആരാധകരെ ചൊടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എ. ആർ. റഹ്‌മാൻ. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നാട് കൂടിയാണ് ഇന്ത്യയെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു.
‘സംഗീതം എപ്പോഴും നമ്മുടെ സംസ്കാരത്തെ ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനും ഉള്ള ഒരു മാർഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എന്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എന്റെ സത്യസന്ധത മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’

